തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു സംസ്ഥാനത്തെ ക്രമീകരണങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്രസംഘം നാളെ മുതൽ കേരളത്തിൽ എത്തും.
നാളെയും മറ്റന്നാളും രണ്ട് സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാർ കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് കളക്ടർമാർ, പോലീസ് നോഡൽ ഓഫീസർമാർ, ജില്ലാ പോലീസ് മേധാവികൾ, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം നടക്കും.
ഇതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും ഉദ്യോഗസ്ഥരും കേരളത്തിലെത്തും. എന്യുമറേഷൻ ഫോറം നൽകിയവരിൽ 2002 ലെ എസ്ഐആർ പട്ടികയിലെ വിവരങ്ങളുമായി ചേരാത്തതും വിശദാംശങ്ങളിൽ പൊരുത്തക്കേടുള്ളതുമായി കണ്ടെത്തിയ 36,88,948 പേരുടെ ഹിയറിംഗിനുശേഷം ഒഴിവാക്കിയത് 53,229 പേരെ മാത്രമാണ്.
36 ലക്ഷം പേർക്കും നോട്ടീസ് നൽകി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. 14നായിരുന്നു ഹിയറിംഗിന്റെ അവസാനദിവസം. നോമാപ്പിംഗ് വിഭാഗത്തിൽ 19,32,688 പേർക്കും മറ്റു തരത്തിൽ പൊരുത്തക്കേടുള്ള 17,56,260 പേർക്കുമായിരുന്നു ഹിയറിംഗ് നടത്തിയത്. ഇവരുടെ അപ്പീൽ നടപടികൾ തുടരും. എന്നാൽ, ഇനി പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാത്രമേ കഴിയുകയുള്ളൂ.